Sat. Jul 27th, 2024

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ മഥുരയിലും വാരാണാസിയിൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും ക്ഷേത്രം പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഡല്‍ഹി ലക്ഷ്മി നഗറിലെ ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഹിമന്ത ബിശ്വ ശർമ.

മഥുരയിൽ കൃഷ്ണ ജന്മഭൂമി ക്ഷേത്രവും ഗ്യാൻവാപി മസ്ജിദിന് പകരം കാശി വിശ്വനാഥ ക്ഷേത്രവും ബിജെപി പണിയുമെന്നാണ് ഹിമന്ത ബിശ്വ ശർമ പറഞ്ഞത്.

“ബിജെപി സർക്കാർ അയോധ്യയിൽ രാമക്ഷേത്രം വാഗ്ദാനം ചെയ്തിരുന്നു. സർക്കാർ ആ വാഗ്ദാനം പാലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി.”, ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

“കോൺഗ്രസ് ഞങ്ങളോട് ചോദിക്കുകയാണ്, നിങ്ങള്‍ക്ക് എന്തിനാണ് 400 സീറ്റുകള്‍ എന്ന്? അതിനുള്ള ഉത്തരം ഇതാ. ലോക്സഭാ തിരഞ്ഞെടുപ്പിൽ 300 സീറ്റുകൾ നേടിയ ശേഷം ബിജെപി അയോധ്യയിൽ രാമക്ഷേത്രം പണിതു. ഇനി 400 സീറ്റുകൾ ലഭിച്ചാല്‍ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും.”, ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

യുപിഎയുടെ ഭരണകാലത്ത് പാക് അധീന കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തില്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്നും ഹിമന്ത ബിശ്വ ശർമ ആരോപിച്ചു.

അതേസമയം, രാജ്യത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) ആവശ്യമാണെന്ന് ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന മറ്റൊരു റാലിയെ അഭിസംബോധന ചെയ്യവെ ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു.

ഹിന്ദുവിന് ഒരു ഭാര്യയെ മാത്രമെ അനുവദിക്കൂ എങ്കില്‍ എന്തുകൊണ്ടാണ് മറ്റ് മതങ്ങളിൽപ്പെട്ട ആളുകൾക്ക് ഒന്നിലധികം ഭാര്യമാരുണ്ടാകുന്നതെന്നും രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ആവശ്യമാണെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.