Tue. May 21st, 2024

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്ന് വരെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. കെജ്‌രിവാളിന് ജാമ്യം അനുദിക്കുന്നത് പരിഗണനയിലാണെന്ന് ഹര്‍ജിയില്‍ നേരത്തെ വാദം കേള്‍ക്കുമ്പോള്‍ കോടതി പറഞ്ഞിരുന്നു.

പുറത്തിറങ്ങിയാൽ അരവിന്ദ് കെജ്‌രിവാളിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ അനുവാദമില്ല. ഫയലുകളില്‍ ഒപ്പിടരുതെന്നും കോടതി വാദം കേൾക്കുന്നതിനിടെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നതിനെ ഇ ഡിയും കേന്ദ്ര സര്‍ക്കാരും ശക്തമായി എതിര്‍ത്തിരുന്നു.

അതേസമയം, മാർച്ച് 21 നാണ് മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ആദ്യം ഇ ഡി കസ്റ്റഡിയിലായിരുന്ന അരവിന്ദ് കെജ്‌രിവാളിനെ വിചാരണ കോടതി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ മെയ് 25 നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.