Thu. May 2nd, 2024

കോഴിക്കോട്: ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കില്ലെന്ന് താമരശ്ശേരി രൂപത. തിരഞ്ഞെടുപ്പിന് മുൻപ് കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് രൂപത. നേരത്തെ രൂപതയ്ക്ക് കീഴിലെ 120 കെസിവൈഎം യൂണിറ്റുകളിൽ ശനിയാഴ്ച സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

ഇന്ന് വൈകീട്ട് കെസിവൈഎം എക്സിക്യൂട്ടീവ് കമ്മറ്റി ചേരുന്ന യോ​ഗത്തിൽ സിനിമ എന്ന് പ്രദർശിപ്പിക്കണം എന്നതടക്കമുള്ള തീരുമാനം ഉണ്ടാകും. സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വിമർശനങ്ങൾ വന്നതിന് പിന്നാലെയാണ് ഈ തീരുമാനം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത് രാഷ്ട്രീയ നീക്കമായും പ്രചരിക്കുന്നുണ്ട്.

അതേസമയം, കഴിഞ്ഞ നാലാം തീയതി ഇടുക്കി രൂപത വിശ്വാസോത്സവത്തിന്‍റെ ഭാഗമായി കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയിരുന്നത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറഞ്ഞിരുന്നത്. ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും രൂപത വാദിക്കുന്നു.

യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറികളാണെന്നും ഹേറ്റ് സ്റ്റോറികളല്ലെന്നും പറഞ്ഞ് ഇടുക്കി രൂപതയുടെ നടപടിയെ വിമര്‍ശിച്ച് ഗീവര്‍ഗീസ് കൂറിലോസ് രംഗത്തെത്തിയിരുന്നു.

നേരത്തെ, കേരള സ്റ്റോറി പളളികളിൽ പ്രദർശിപ്പിക്കില്ലെന്ന് പറഞ്ഞ് തലശ്ശേരി അതിരൂപത രംഗത്തെത്തിയിരുന്നു. അതിരൂപതയ്ക്ക് കീഴിലുളള പള്ളികളിൽ സിനിമ പ്രദർശിപ്പിക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നും കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപതയുടേതല്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കിയിരുന്നു.