Sat. May 4th, 2024

 

 

വാഷിങ്ടണ്‍: ബ്രാഡ് പിറ്റിനെതിരെ പുതിയ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ച് ആഞ്ജലീന ജോളി. ബ്രാഡ് പിറ്റ് ആഞ്ജലീനയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് നടിയുടെ അഭിഭാഷകര്‍ ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച പുതിയ രേഖകളില്‍ പറയുന്നത്.

ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്രഞ്ച് വൈന്‍യാര്‍ഡിന്റെ അവകാശത്തെ സംബന്ധിച്ച തര്‍ക്കം ഒരുപാട് കാലങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു. തന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ജലീന ജോളി അവരുടെ ഷെയറുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബ്രാഡ് പിറ്റ് കേസ് ഫയല്‍ ചെയ്തിരുന്നു. ആഞ്ജലീനയുടെ നീക്കം കരാറിന് വിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി വില്‍പ്പന റദ്ദാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആഞ്ജലീന പുതിയ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

2016 ന് മുന്‍പ് തന്നെ ബ്രാഡ് പിറ്റ് തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ആഞ്ജലീനയുടെ പുതിയ ആരോപണം. ബ്രാഡ് പിറ്റിന്റെ പെരുമാറ്റം അക്രമാസക്തവും വിചിത്രവുമായിരുന്നുവെന്നും പുതുതായി സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

നേരത്തെ 2016 ല്‍ സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്യുന്നതിനിടെ മക്കളെ അടിച്ചെന്നും ചീത്ത പറഞ്ഞെന്നും ആരോപിച്ച് ആഞ്ജലീന ബ്രാഡ് പിറ്റിനെതിരേ കേസ് നല്‍കിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് താന്‍ ബ്രാഡ് പിറ്റുമായി വേര്‍പിരിഞ്ഞതെന്നും ആഞ്ജലീന പറഞ്ഞിരുന്നു. എന്നാല്‍ ഈ കേസില്‍ നടന്‍ കുറ്റക്കാരനല്ലെന്നാണ് കോടതി വിധിച്ചത്. ബ്രാഡ് പിറ്റ് തെറ്റുചെയ്തെന്ന് തെളിയിക്കാന്‍ ആഞ്ജലീനയുടെ അഭിഭാഷകര്‍ക്കായില്ല. ലോസ് ആഞ്ജലീസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്റ് ഫാമിലി സര്‍വീസിലായിരുന്നു കേസിന്റെ വിചാരണം നടന്നത്.

അതേസമയം, ബ്രാഡ് പിറ്റിനെതിരെ ആഞ്ജലീന നല്‍കുന്ന കേസുകളെല്ലാം വ്യാജമാണെന്നാണ് നടന്റെ അഭിഭാഷക സംഘം പറയുന്നത്. വൈന്‍യാര്‍ഡ് കേസിലടക്കം ബ്രാഡ് പിറ്റിന് അനുകൂലമായ വിധി വന്നതോടെ അതില്‍ നിന്നെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ആഞ്ജലീനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും അവര്‍ ആരോപിച്ചു.

മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന താരദമ്പതികള്‍ക്ക് ആറ് കുട്ടികളാണുള്ളത്. മൂന്നു പേരെ കുട്ടികളെ വിയറ്റ്നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്ന് ദത്തെടുത്തതാണ്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.