Sat. Jun 28th, 2025
അങ്കാറ:

തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനെ അപമാനിച്ചതിന് മാധ്യമപ്രവർത്തക സെ​ദേഫ് കബാസിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത സെദേഫിനെ കോടതിയിൽ ഹാജരാക്കി. രാജ്യത്തെ ടെലിവിഷന്‍ രംഗത്തെ പ്രധാന മാധ്യമപ്രവര്‍ത്തകരിലൊരാളാണിവർ.

ശനിയാഴ്ച രാത്രി സെദേഫ് അവതരിപ്പിച്ച പരിപാടിയില്‍ ഉർദുഗാനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. തുടര്‍ന്ന് ഈ പരിപാടിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ഒമ്പത് ലക്ഷത്തോളം ഫോളോവേഴ്‌സാണ് സെദേഫിന് ട്വിറ്ററിലുള്ളത്.വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സെദേഫിന്റെ വീട്ടിലേക്ക് പൊലീസെത്തി.

തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു. തുര്‍ക്കിയിലെ നിയമപ്രകാരം പ്രസിഡന്റിനെ അപമാനിക്കുന്നത് ഒരു വര്‍ഷം മുതല്‍ നാല് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.