Fri. Mar 29th, 2024
ഉത്തർപ്രദേശ്:

ബി ജെ പിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും തീവ്രഹിന്ദുത്വ വക്താവുമായ യോഗി ആദിത്യനാഥിനെയും ഞെട്ടിച്ചു​കൊണ്ട് മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു. മന്ത്രി ധരം സിംഗ് സെയ്‌നിയാണ് രാജിവെച്ചത്. അദ്ദേഹത്തിന് ഹൃദ്യമായ സ്വാഗതമോതി അഖിലേഷ് യാദവും രംഗത്തെത്തി.

ധരം സിംഗ് സൈനി സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു. ഈ ആഴ്ച ആദ്യം ബി ജെ പിയിൽ നിന്ന് രാജിവച്ച സ്വാമി പ്രസാദ് മൗര്യയുടെ അടുത്ത സഹായിയായിരുന്നു അദ്ദേഹം. ഇതോടെ മൂന്നു ദിവസത്തിനകം മൂന്ന് മന്ത്രിമാർ അടക്കം ഒമ്പത് എം എൽ എമാരാണ് ബി ജെ പി വിട്ടത്.

യോഗിയുടെ മന്ത്രിസഭയിൽ നിന്ന് രാജി പ്രഖ്യാപിച്ച് മിനിറ്റുകൾക്ക് ശേഷം ധരം സിംഗ് സൈനിയുമായി ഫോട്ടോ പങ്കിട്ടുകൊണ്ട് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ‘എസ്പി യിലേക്ക് അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ സ്വാഗതവും ആശംസകളും’. അഖിലേഷ് ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ബി ജെ പിയിൽ നിന്നുള്ള മൂന്നാമത്തെ മന്ത്രിതല രാജിയാണിത്.

2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതുവരെ യു പിയിലെ ഒമ്പത് ബി ജെ പി എം എൽ എമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചിട്ടുണ്ട്. ബി ജെ പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഉത്തർപ്രദേശിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക അന്തിമമാക്കുന്ന ഘട്ടത്തിലാണ് ധരം സിംഗ് സൈനിയുടെ രാജി. ഉത്തർപ്രദേശിൽ ബി ജെ പിയുടെ വർദ്ധിച്ചുവരുന്ന ആശങ്കകൾ വർധിപ്പിച്ച്, എം എൽ എ മുകേഷ് വർമയും ഇന്ന് രാജിവെച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജിവെക്കുന്ന ഏഴാമത്തെ എംഎൽഎയായിരുന്നു അദ്ദേഹം. ഫിറോസാബാദിലെ ഷിക്കോഹാബാദ് മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ് അദ്ദേഹം.