Thu. May 2nd, 2024
കാസർകോഡ്:

എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ കൂടി മരിച്ചു. അജാനൂരിലെ മൊയ്തുവിന്റെ 11 വയസുള്ള മകൻ മുഹമ്മദ് ഇസ്മയിൽ, അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകൾ അഞ്ച് വയസുകാരി അമേയ എന്നിവരാണ് മരിച്ചത്. കർണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇസ്മയിലിന്റെ മരണം.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ചാണ് അമേയ മരിച്ചത്. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് രണ്ട് കുട്ടികളുടെ മരണങ്ങൾ. ഒന്നര വർഷമായി വിളിച്ച് ചേർക്കാത്ത റമഡിയൽ സെൽ യോഗം ചേരണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കുറച്ച് കാലമായി സമരത്തിലാണ്.

എന്നാൽ ആരോഗ്യ മന്ത്രി അടക്കമുള്ളവർ മുഖം തിരിക്കുന്നുവെന്നാണ് സമരക്കാരുടെ പരാതി. അതേസമയം സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ നേരത്തെ മന്ത്രി സഭായോ​ഗം തീരുമാനിച്ചിരുന്നു. 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കാണ് ഇതുവഴി സഹായം കിട്ടുക. മുന്‍ വര്‍ഷങ്ങളിലും ഈ ധനസഹായം അനുവദിച്ചിരുന്നു.