Fri. Mar 29th, 2024
കൊച്ചി:

ഉമ്മയും ഭിന്നശേഷിക്കാരനായ അനിയനുമടങ്ങുന്ന കുടുംബം പുലർത്താൻ ടോൾ പ്ലാസയിൽ ഫാസ് ടാഗ് വിൽക്കുന്ന ഷഹ്രിൻ അമാന്‌ ഇനി വ്യവസായി യൂസഫലിയുടെ സഹായത്തണൽ. ഷഹ്രിനെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട യൂസഫലി ഈ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നേരിട്ടെത്തി ഷഹ്രിനെയും ഉമ്മയെയും സഹോദരനെയും കണ്ടാണ് അദ്ദേഹം തന്റെ എല്ലാ സഹായവും അവർക്ക് നൽകുമെന്ന് അറിയിച്ചത്.

അനുജൻ അർഫാസിന്റെ ശസ്ത്രക്രിയയുടെ ചെലവ് യൂസഫലി വഹിക്കും. ഷഹ്രിന്റെ ഐപിഎസ് എന്ന മോഹം അറിഞ്ഞതോടെ അവളെ പഠിപ്പിക്കാനുള്ള സഹായവും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. മാത്രമല്ല, ഒരു ബന്ധുവായ യുവാവിന് അദ്ദേഹം ജോലിയും നൽകും.

ചൊവ്വാഴ്ച തൃശൂരിലെ നാട്ടികയിൽ നിന്ന് മാതാപിതാക്കളുടെ ഖബറിടത്തിൽ പ്രാർത്ഥിച്ച ശേഷമാണ് യൂസഫലി കൊച്ചിയിലെത്തിയത്. നേരെ പോയത് ഷഹ്രിനെയും കുടുംബത്തെയും കാണാനാണ്. ഒരു വിമാനയാത്രക്കിടയിലാണ് ഷഹ്രിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതെന്നും ആ കുഞ്ഞിന് സഹായം നൽകണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്നെ കാണാൻ ഷഹ്രിൻ വലിയ ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞപ്പോൾ അവളെ വന്നു കാണണമെന്നു കരുതിയെന്ന് പറഞ്ഞ യൂസഫലി ഷഹ്രിനെയും ഉമ്മയെയും ആശ്വസിപ്പിച്ചാണ് മടങ്ങിയത്. ഷഹ്രിന് നന്നായി പഠിക്കണമെന്ന ഉപദേശവും നൽകിയാണ് അദ്ദേഹം മടങ്ങിയത്.