ടോക്യോ:
ചൈനയിലെ ശീതകാല ഒളിമ്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കാൻ ജപ്പാനും. ജാപ്പനീസ് ഉദ്യോഗസ്ഥർ ഒളിമ്പിക്സിൽ പങ്കെടുക്കില്ലെന്ന് ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് യൊമിയുരി ഷിംബൂൺ പത്രം റിപ്പോർട്ട് ചെയ്തു. ഈ മാസാവസാനത്തോടെ ഇക്കാര്യത്തിൽ ജപ്പാൻ തീരുമാനമെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
യു എസിനെ കൂടാതെ കാനഡ, ബ്രിട്ടൻ, ആസ്ട്രേലിയ രാജ്യങ്ങൾ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തങ്ങളെ രാഷ്ട്രീയമായി മോശമായി ചിത്രീകരിക്കുന്നതിൻ്റെ ഭാഗമാണ് ഒളിമ്പിക്സ് ബഹിഷ്കരണമെന്നാണ് ചൈനയുടെ ആരോപണം.
ബെയ്ജിങ് ഒളിമ്പിക്സിന് മന്ത്രിമാരെ അയക്കേണ്ടെന്ന് തീരുമാനിച്ചതായി ജാപ്പനീസ് ദേശീയ മാധ്യമമായ എൻഎച്ച്കെ യും റിപ്പോർട്ട് ചെയ്തു. അതേസമയം ടോക്യോ ഒളിമ്പിക് ഓർഗനൈസിങ് കമ്മിറ്റി മുൻ മേധാവി സീകോ ഹഷിമോടോയെ ചടങ്ങിനയക്കും. ഏഷ്യ പസഫിക് മേഖലയിൽ യു എസിൻ്റെ അടുത്തസഖ്യമാണ് ജപ്പാൻ.