Sun. Apr 28th, 2024
നന്ദിയോട്:

പലപ്പോഴായി വികസനത്തിൻെറ പേരിൽ ലക്ഷങ്ങൾ മുടക്കിയ നന്ദിയോട് മാർക്കറ്റിൻെറ പരിസരം മാലിന്യ കൂമ്പാരമായി മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥ. കെഎസ്ഇബി, കൃഷിഭവൻ, മൃഗാശുപത്രി എന്നീ സ്ഥാപനങ്ങളുടെ സമീപത്താണ് ഈ മാലിന്യ കൂമ്പാരം. പ്രസ്തുത ഓഫിസുകളിൽ സേവനത്തിനു വരുന്നവർക്ക് ഈ മാലിന്യം അറപ്പുളവാക്കുന്ന കാഴ് ചയായി.

ഈ സ്ഥാപനങ്ങൾക്കു പുറമേ അനവധി വീടുകളും പരിസരത്തുണ്ട്. മാലിന്യക്കൂമ്പാരം മൂലം തങ്ങളുടെ കിണറുകൾ മലിനമാകുന്നതായി പലരും പറയുന്നു.കടുത്ത പകർച്ച വ്യാധി ഭീഷണി നിലനിൽക്കുന്നതായും നാട്ടുകാർ പറഞ്ഞു. കനത്ത മഴമൂലം മാലിന്യം അഴുക്കു ചാലുകളായി ഒഴുകി പല ജലാശയങ്ങളിലും എത്തുകയാണ്.

മാലിന്യ നിർമാർജനം വാചക കസർത്തു മാത്രമായതായി പറയുന്നു. മാർക്കറ്റിനുള്ളിൽ വർഷങ്ങൾക്കു മുൻപ് മാലിന്യ സംസ് കരണവുമായി ബന്ധപ്പെട്ടു ലക്ഷങ്ങൾ ചെലവിട്ട നിർമാണങ്ങൾ കാടുമൂടി ഇഴജന്തുക്കളുടെ വാസകേന്ദ്രമായി മാറി. ഇതിനായി നിർമിച്ച കുഴി വെള്ളം നിറഞ്ഞു അതിൽ മാലിന്യം വ്യാപകമായി തള്ളുന്നു. മാർക്കറ്റിലെ കച്ചവട സ്ഥാപനങ്ങൾ ചോർന്നൊലിച്ചിട്ടും നവീകരണം നടക്കുന്നില്ലെന്നും പരാതിയുണ്ട്.