Wed. Oct 16th, 2024

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം.

സിദ്ദിഖിൻ്റെ മുന്‍കൂര്‍ ജാമ്യഹർജി ഹൈക്കോടതി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പോലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖ് എറണാകുളം വിട്ടുപോയിട്ടുണ്ടാകില്ലെന്ന നിഗമനത്തില്‍ ജില്ലയിൽ രാത്രി വൈകിയും പരിശോധന നടന്നിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കില്ലെന്നാണ് നിഗമനം. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നതുമായി ബന്ധപ്പെട്ട് സിദ്ദിഖ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.

സിദ്ദിഖിന്‍റെ കേരളത്തിലെ അഭിഭാഷകർ ഹർജിയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിക്കുകയും വിധി പകർപ്പ് കൈമാറുകയും ചെയ്തു. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി തയാറാക്കുന്നത് . 2016 ഇൽ നടന്ന സംഭവത്തിൽ 2024ൽ പരാതി നൽകിയത് ചോദ്യം ചെയ്താകും ഹരജി. അതേസമയം സിദ്ദിഖിന്‍റെ നീക്കം മുൻകൂട്ടി കണ്ട് തടസവാദ ഹരജി സമർപ്പിക്കാൻ ഒരുങ്ങുകയാണ് അതിജീവിത.