Thu. Sep 19th, 2024

 

കരാക്കസ്: പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എഡ്മുണ്ടോ ഗോണ്‍സാലസ് രാജ്യം വിട്ട് സ്‌പെയിനില്‍ രാഷ്ട്രീയാഭയം തേടി. ജൂലൈയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് വെനിസ്വേലന്‍ സര്‍ക്കാര്‍ ഗോണ്‍സാലസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഭരണപക്ഷ പാര്‍ട്ടിയായ നാഷനല്‍ ഇലക്ടറല്‍ കൗണ്‍സില്‍ നിക്കോളാസ് മദുറോയെ വിജയിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രധാന പ്രതിപക്ഷ സഖ്യം സ്ഥാനാര്‍ഥിയായി നിശ്ചയിക്കുന്നതുവരെ 75 കാരനായ ഗോണ്‍സാലസ് അത്ര അറിയപ്പെട്ടിരുന്നില്ല.

പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്ന് അവസാന നിമിഷം ഗോണ്‍സാലസ് മത്സരിക്കുകയായിരുന്നു. 52% വോട്ടുകള്‍ നേടിയ മദൂറോയെ വിജയിയായി പ്രഖ്യാപിച്ച സിഎന്‍ഇയുടെ പ്രഖ്യാപനത്തെ ഗോണ്‍സാലസ് വിമര്‍ശിച്ചിരുന്നു.

തുടര്‍ന്ന് ഗോണ്‍സാലസിനെതിരെ ഗൂഢാലോചനക്കും വ്യാജരേഖകള്‍ ചമച്ചതിനും അടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി. തുടര്‍ന്ന് ജൂലൈ 30 മുതല്‍ അദ്ദേഹം ഒളിവിലായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തലസ്ഥാനമായ കരാക്കസിലെ സ്പാനിഷ് എംബസിയില്‍ ‘സ്വമേധയാ’ അഭയം തേടിയ ശേഷം ഗോണ്‍സാലസ് സ്പാനിഷ് സര്‍ക്കാറിനോട് രാഷ്ട്രീയാഭയം ആവശ്യപ്പെട്ടതായി വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ വ്യക്തമാക്കി.

ഗോണ്‍സാലസ് സ്വന്തം ഇഷ്ടപ്രകാരമാണ് രാജ്യം വിട്ടതെന്നും സ്പാനിഷ് എയര്‍ഫോഴ്സ് വിമാനത്തിലാണ് കടന്നതെന്നും സ്പെയിനിന്റെ വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് പറഞ്ഞു. എല്ലാ വെനസ്വേലക്കാരുടെയും രാഷ്ട്രീയ അവകാശങ്ങള്‍ക്ക് സ്‌പെയിന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യം വിട്ട് സ്‌പെയിനിലേക്ക് പോയതായി ഗോണ്‍സാലസിന്റെ അഭിഭാഷകന്‍ പ്രസ്താവിച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല. അദ്ദേഹം രാജ്യം വിടുമ്പോള്‍ വെനസ്വേലയിലെ സുരക്ഷാസേന കരാക്കസിലെ അര്‍ജന്റീന എംബസി വളഞ്ഞു. പ്രസിഡന്റ് മദുറോയുടെ ആറ് രാഷ്ട്രീയ എതിരാളികള്‍ അവിടെ അഭയം പ്രാപിച്ചതായാണ് റിപ്പോര്‍ട്ട്. ഇവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

ജൂലൈ 28ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മദുറോയെ അധികാരികള്‍ വിജയിയായി പ്രഖ്യാപിച്ചതു മുതല്‍ വെനിസ്വേല രാഷ്ട്രീയ പ്രതിസന്ധിയിലാണ്. ഗോണ്‍സാലസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെടുകയുണ്ടായി.

യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ കൊളംബി, മെക്‌സിക്കോ, ബ്രസീല്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ വിശദമായ വോട്ടിംഗ് ഡേറ്റ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.