Sun. Sep 8th, 2024

ഭോപ്പാല്‍: മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് വിരമിച്ച രോഹിത് ആര്യ ബിജെപിയില്‍. വിരമിച്ച് മൂന്ന് മാസമേ ആയിട്ടുള്ളൂ. പിന്നാലെയാണ് അദ്ദേഹം ബിജെപി അംഗത്വം എടുക്കുന്നത്.

ഭോപ്പാലിലെ ബിജെപി സംസ്ഥാന ഓഫീസില്‍ നടന്ന പരിപാടിയില്‍ മധ്യപ്രദേശ് അധ്യക്ഷന്‍ ഡോ. രാഘവേന്ദ്ര ശര്‍മ്മയില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.

1984ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത രോഹിത് ആര്യ 2003ലാണ് മധ്യപ്രദേശ് ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെന്ന നിലയില്‍ പ്രാക്ടീസ് ചെയ്യുന്നത്. 2013ല്‍ ഹൈക്കോടതി ജഡ്ജിയായി. 2015ലാണ് സ്ഥിരം ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2024 ഏപ്രില്‍ 27നാണ് വിരമിക്കുന്നത്.

2020ല്‍ ഒരു പീഡനക്കേസ് പ്രതിക്ക് ജസ്റ്റിസ് രോഹിത് ആര്യ ജാമ്യം അനുവദിച്ചത് വലിയ വിവാദമായിരുന്നു. ജാമ്യം ലഭിക്കാന്‍ പീഡനത്തിനിരയായ യുവതിക്ക് പ്രതി രാഖി കെട്ടി നല്‍കണമെന്നാണ് രോഹിത് ആര്യ അന്ന് വിധിച്ചത്.

ഉജ്ജൈനില്‍ അയല്‍വാസി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി നല്‍കിയ കേസിലായിരുന്നു നടപടി. രക്ഷാബന്ധന്‍ ദിനത്തില്‍ ഇരയുടെ വീട്ടിലെത്തി കയ്യില്‍ രാഖി കെട്ടണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി ഇത്തരം കേസുകളില്‍ സൂക്ഷമമായ നടപടി എടുക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

2021ല്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റിലായ സ്റ്റാന്‍ന്റപ്പ് കൊമേഡിയന്‍മാരായ മുനവര്‍ ഫാറൂഖി, നളിന്‍ യാദവ് എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ചത് ജസ്റ്റിസ് രോഹിത് ആര്യ ആയിരുന്നു.

ഇന്ത്യയിലെ ഒരു വിഭാഗം പൗരന്മാരുടെ മതവികാരത്തെ ഇവര്‍ ബോധപൂര്‍വ്വം വ്രണപ്പെടുത്തിയതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ഈ ഉത്തരവ് റദ്ദാക്കി പിന്നീട് സുപ്രീം കോടതിയാണ് മുനവര്‍ ഫാറൂഖിക്ക് ജാമ്യം അനുവദിച്ചത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ പാനല്‍ കൗണ്‍സലറായും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്റ്റാന്‍ഡിങ് കൗണ്‍സിലറായും രോഹിത് ആര്യ ജോലി ചെയ്തിട്ടുണ്ട്.