Fri. Jun 13th, 2025

 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ കീറി കടിച്ചു തിന്നുന്ന വിഡിയോ പുറത്ത്. സാമൂഹിക മാധ്യമമായ എക്‌സിലാണ് വീഡിയോ പ്രചരിക്കുന്നത്.

വിഡിയോ കണ്ട് യുപിയിലെ ആരോഗ്യ സംവിധാനങ്ങളെ വിമര്‍ശിച്ച സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.

ഈ വീഡിയോ അത്യന്തം ഭീകരമാണെന്ന് വിശേഷിപ്പിച്ചാണ് ഒരു എക്‌സ് യൂസര്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലെ പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിന്നും മനുഷ്യ മൃതദേഹങ്ങള്‍ തെരുവു നായ്ക്കള്‍ വലിച്ചുകീറുന്നു. എന്നാല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ലജ്ജയില്ലാതെ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ഈ വിഡിയോ ഝാന്‍സിയില്‍ നിന്നുള്ളതല്ലെന്നാണ് അവര്‍ പറയുന്നത്.’, എക്‌സ് യൂസര്‍ വിഡിയോക്കു താഴെ എഴുതി.

നായ്ക്കളെ തുരത്താന്‍ പോലും ശ്രമിക്കാതെ കാഴ്ചക്കാരില്‍ ആരോ ആണ് വിഡിയോ പകര്‍ത്തിയത്. അതേസമയം, സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ ശോച്യാവസ്ഥ തുറന്നുകാട്ടുന്നതാണ് വിഡിയോ.

സംഭവത്തില്‍ ആരോഗ്യ വകുപ്പിനെ പ്രതിചേര്‍ക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പോസ്റ്റ്മോര്‍ട്ടം ടേബിളുകളിലെ മൃതദേഹങ്ങള്‍ പോലും സുരക്ഷിതമല്ലെന്നും തെളിയിക്കുന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും പലരും വിഡിയോക്ക് താഴെ കുറിച്ചു.

അതേസമയം, ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളെ പോലും തെരുവുനായ്ക്കള്‍ കടിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. യുപിയിലെ ആശുപത്രിക്കിടക്കകളിലൂടെ എലികള്‍ ഓടിക്കളിക്കുന്ന വിഡിയോകളും മുമ്പ് പ്രചരിച്ചിരുന്നു.