Thu. Jun 19th, 2025

 

സാവോപോളോ: സൗദി അറേബ്യയില്‍ നിന്ന് ലഭിച്ച വജ്രാഭരണങ്ങള്‍ അപഹരിച്ച കേസില്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സെനാരോയ്ക്കെതിരെ കുറ്റം ചുമത്തി. കള്ളപ്പണം വെളുപ്പിക്കുന്നതിനും ക്രിമിനല്‍ കൂട്ടുകെട്ടിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

അധികാരത്തിലിരിക്കുമ്പോള്‍ സൗദി ഭരണകൂടം ബോള്‍സെനാരോയ്ക്കും പങ്കാളിക്കും മൂന്ന് മില്യണ്‍ ഡോളര്‍ വിലയുള്ള ഡയമണ്ട് നെക്‌ളേസ്, മോതിരം, ആഡംബര വാച്ചുകള്‍, കമ്മലുകള്‍ എന്നിവ സമ്മാനിച്ചിരുന്നു. ഇത് നിയമവിരുദ്ധമായി കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലാണ് ബോള്‍സെനാരോയ്‌ക്കെതിരെ ബ്രസീല്‍ ഫെഡറല്‍ പോലീസ് കുറ്റം ചുമത്തിയത്.

2021ല്‍ സാവോപോളോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചായിരുന്നു സൗദിയില്‍നിന്ന് മടങ്ങിയെത്തിയ ബോള്‍സെനാരോയുടെ സഹായിയുടെ കയ്യില്‍നിന്ന് ആഭരണങ്ങളില്‍ ചിലത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

സുപ്രീംകോടതി നീതിന്യായ മന്ത്രി അലക്സാണ്ടര്‍ ഡി മൊറേസ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചില വസ്തുക്കള്‍ വിറ്റഴിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

സമ്മാനമായി ലഭിച്ച രണ്ട് ആഡംബര വാച്ചുകള്‍ 70,000 ഡോളറിന് വില്‍ക്കുകയും അതിന്റെ പണം ബോള്‍സെനാരോയ്ക്ക് ലഭിച്ചതായും 2023 ഓഗസ്റ്റില്‍ പോലീസ് അറിയിച്ചിരുന്നു.

ബ്രസീലിലെ നിയമപ്രകാരം, വിദേശത്തുനിന്ന് എത്തുന്ന പൗരന്മാരുടെ കൈവശം 1000 യു എസ് ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള വസ്തുക്കള്‍ ഉണ്ടെങ്കില്‍ അത് അറിയിക്കുകയും നികുതി അടയ്ക്കുകയും വേണം. മൂല്യത്തിന്റെ 50 ശതമാനമാണ് നികുതി.

എന്നാല്‍ ബോള്‍സെനാരോയുടെ സഹായി ആഭരണങ്ങള്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ചു. സൗദി അറേബ്യയില്‍ നിന്ന് ബ്രസീലിന് നല്‍കിയ സമ്മാനമായിരുന്നെങ്കില്‍ ആഭരണങ്ങള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുമായിരുന്നു. അത് രാജ്യത്തിനെ സ്വത്തായി കണക്കാക്കി രാഷ്ട്രപതിയുടെ ശേഖരത്തില്‍ ചേര്‍ക്കുമായിരുന്നു.

ബോള്‍സെനാരോയുടെ മുന്‍ സഹായി മൗറോ സിഡ് 2022 ജൂണില്‍ ഒരു റോളക്സ് വാച്ചും പടേക്ക് ഫിലിപ്പ് വാച്ചും യുഎസിലെ ഒരു സ്റ്റോറില്‍ 68,000 ഡോളറിന് വിറ്റതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഏറ്റവും പുതിയ കുറ്റപത്രത്തോടുകൂടിയ പോലീസ് റിപ്പോര്‍ട്ട്, സുപ്രീംകോടതിയില്‍ ഇതുവരെയും പോലീസ് സമര്‍പ്പിച്ചിട്ടില്ല. ആ നടപടിക്രമം കൂടി പൂര്‍ത്തിയായാല്‍ മാത്രമേ വിചാരണ ആവശ്യമുണ്ടോ എന്നതില്‍ തീരുമാനമാകു.

തീവ്രവലതുപക്ഷക്കാരനായ ബോള്‍സെനാരോയ്‌ക്കെതിരെ വേറെയും കേസുകളുണ്ട്. എന്നാല്‍ ഇത് രാഷ്ട്രീയ വേട്ടയാടല്‍ ആണെന്നാണ് ബോള്‍സെനാരോയെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നത്.

കുറ്റം ചുമത്തിയ നടപടിയില്‍ ബോള്‍സെനാരോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ തനിക്കെതിരെയുള്ള കുറ്റങ്ങളെല്ലാം അദ്ദേഹം നേരത്തെ നിഷേധിച്ചിരുന്നു.

2023 ജനുവരി എട്ടിന് തലസ്ഥാനമായ ബ്രസീലിയയില്‍ ലുല ഡാ സില്‍വയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കേസിലും മുന്‍ പ്രസിഡന്റിനെതിരേ അന്വേഷണം നടക്കുന്നുണ്ട്.