Sun. Sep 8th, 2024

 

കൊച്ചി: 30 കോടിയുടെ മയക്കുമരുന്ന് വിഴുങ്ങി കൊച്ചിയിലെത്തിയ ദമ്പതികള്‍ പിടിയില്‍. ടാന്‍സാനിയന്‍ സ്വദേശികളായ ദമ്പതിമാരാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം ഇവരെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഒമാനില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിയ ഇവരെ ഡിആര്‍ഐ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലുവ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ശരീരത്തിനുള്ളില്‍ ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള കൊക്കൈന്‍ ഒളിപ്പിച്ചതായി തെളിഞ്ഞു.

യുവാവിന്റെ വയറ്റില്‍ നിന്നും ഏകദേശം രണ്ടു കിലോയോളം കൊക്കൈന്‍ കണ്ടെടുത്തു. യുവാവിനെ റിമാന്‍ഡ് ചെയ്തു. യുവതിയുടെ ശരീരത്തിലും സമാനമായ അളവില്‍ മയക്കുമരുന്ന് ഉണ്ടെന്നാണ് നിഗമനം. ഇത് പുറത്തെടുക്കാനായി യുവതി ആശുപത്രിയില്‍ തുടരുകയാണ്.

ദഹിക്കാത്ത തരത്തിലുള്ള ടേപ്പില്‍ പൊതിഞ്ഞ് കാപ്സ്യൂള്‍ രൂപത്തിലാക്കിയാണ് ദമ്പതിമാര്‍ ലഹരിമരുന്ന് വിഴുങ്ങിയിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് കൊച്ചിയില്‍ കൈമാറ്റം ചെയ്യാനായി കൊണ്ടുവന്നതാണെന്നും കരുതുന്നു. സംഭവത്തില്‍ ഡിആര്‍ഐ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.