Sat. Jul 27th, 2024

 ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ജാമ്യം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂൺ ഏഴിലേക്ക് മാറ്റി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഹർജി പരിഗണിക്കുന്നത് ഏഴിലേക്ക് മാറ്റിയത്. ഇതോടെ ജൂൺ രണ്ടിന് തന്നെ കേജ്‍രിവാളിന് ജയിലിലേക്ക് മടങ്ങേണ്ടിവരും. 

ഇടക്കാല ജാമ്യം തേടി കേജ്രിവാൾ സമർപ്പിച്ച ഹർജിയെ ഇഡി എതിർത്തു. കേജ്‍രിവാൾ വസ്തുതകൾ മറച്ചുവെക്കുകയും ആരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തെറ്റായ പ്രസ്താവനകൾ നടത്തുകയുെ ചെയ്തുവെന്ന് പ്രത്യേക ജഡ്ജി കാവേരി ബവേജക്ക് മുമ്പാകെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അവകാശപ്പെട്ടു. 

ജൂൺ രണ്ടിന് തീഹാർ ജയിലിൽ കീഴടങ്ങുമെന്ന രീതിയിൽ കേജ്‍രിവാൾ വാർത്താസമ്മേളനത്തിൽ നടത്തിയ അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. മാർച്ച് 21 നാണ് ഡൽഹിയിലെ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കേജ്‍രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്.