Sat. Jun 21st, 2025

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാല് പേര്‍ കോഴിക്കോട് ജില്ലയിലുള്ളവരാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ആളുടെ നില ഗുരുതരമാണ്.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗം പരത്തുന്നത് ക്യൂലക്‌സ് കൊതുകുകളാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിൽ രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന് സംശയം ഉയരുകയായിരുന്നു. തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവങ്ങള്‍ അയക്കുകയും രോഗം സ്ഥിരീകരിക്കുകയായിരുന്നു.

മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും ഈ രോഗത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിന്റെ ചികിത്സയാണ് ആദ്യം നല്‍കിയതെന്നാണ് വിവരം.

ഈ രോഗം ബാധിച്ച പക്ഷി, മൃഗം എന്നിവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാണ്.