Thu. May 2nd, 2024
bishop franco mulakkal

ജലന്ധര്‍ രൂപതാ അധ്യക്ഷ പദവിയില്‍നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. രാജിക്കത്ത് മാര്‍പ്പാപ്പ സ്വീകരിച്ചതായി ഫ്രാങ്കോ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി അറിയപ്പെടുമെന്ന് വത്തിക്കാന്‍ അറിയിച്ചു. എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും ജലന്തര്‍ രൂപതയുടെ നന്‍മയ്ക്കും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു. അതേസമയം, രാജി അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ കോടതി വെറുതെ വിട്ടത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ അപ്പീല്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ബിഷപ്പിന്റെ രാജി. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതല്‍ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.നേരത്തെ ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ രാജി വത്തിക്കാന്‍ അംഗീകരിക്കുകയായിരുന്നു. സഭയുടെ നന്മയ്ക്കായും രൂപതയുടെ സുഗമമായ നടത്തിപ്പിനായുമാണ് രാജി അംഗീകരിക്കുന്നതെന്ന് അപ്പോസ്തലിക് നണ്‍സിയേച്ചര്‍ അറിയിച്ചു. ഡല്‍ഹി അതിരൂപതാ സഹായമെത്രാനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ 2013 ലാണ് ജലന്തര്‍ രൂപതയുടെ ബിഷപ്പായി മാര്‍പാപ്പ നിയമിച്ചത്. ജലന്തറില്‍ വൈദികനായിരുന്ന ബിഷപ് ഫ്രാങ്കോ 2009 ല്‍ ആണു ഡല്‍ഹിയില്‍ സഹായ മെത്രാനായി നിയമിതനായത്.

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി