Sun. May 5th, 2024

പനാജി: ഐഎസ്എല്ലിൽ മോശം പ്രകടനം തുടരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ പൊട്ടിത്തെറി. വിദേശ കളിക്കാർക്ക് ആത്മാർത്ഥതയില്ലെന്നും ക്ലബ് മാനേജ്‌മെന്റിന്റെ ചില തീരുമാനങ്ങൾ ടീമിന്റെ കെട്ടുറപ്പിനെ തകർത്തെന്നും കോച്ച് ഖാലിദ് ജമീൽ ആരോപിച്ചു. വിദേശ കോച്ചുമാർക്ക് ഈഗോയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിമർശനങ്ങൾക്ക് പിന്നാലെ, എസ്‌സി ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിന് മുമ്പോടിയായുള്ള വാർത്താസമ്മേളനത്തിൽനിന്ന് ഖാലിദിനെ മാനേജ്‌മെന്റ് മാറ്റിനിർത്തി. ഗോൾ കീപ്പിങ് കോച്ച് ആസിയർ റേ സാന്റിനാണ് പകരമെത്തുക. ‘സീസണിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ കളിക്കാർ എന്റെ വാക്കുകൾ ശ്രദ്ധിച്ചിരുന്നു.

എന്നാൽ സീസണിന്റെ പകുതിയിൽ മാനേജ്‌മെന്റ് ടെക്‌നിക്കൽ ഡയറക്ടറെ നിയമിച്ചു. അവർ അദ്ദേഹത്തെയും ശ്രദ്ധിച്ചു. അതിൽ എനിക്ക് പ്രശ്‌നമുണ്ടായിരുന്നില്ല.

എന്നാൽ ആ നിയമനത്തിൽ എനിക്ക് പങ്കാളിത്തമുണ്ടായിരുന്നില്ല. അത് ടീമിന്റെ സന്തുലിതത്വത്തെ ബാധിച്ചു. ടീമിന്റെ നന്മ ആഗ്രഹിച്ച് മിണ്ടാതിരിക്കുകയായിരുന്നു.

ആരെയും കുറ്റപ്പെടുത്തുകയല്ല. മാനേജ്‌മെന്റ് നന്നായി പരിശ്രമിച്ചിട്ടുണ്ട്. സീസണിന്റെ തുടക്കം മുതൽ തന്നെ അവർ നല്ല സ്വാതന്ത്ര്യം നൽകിയിരുന്നു. അടുത്ത സീസണിലും തുടരണമെന്നാണ് ആഗ്രഹം. കാത്തിരുന്നു കാണാം.’ – ഖാലിദ് പറഞ്ഞു.