Fri. Apr 26th, 2024
കോട്ടയം :

കോട്ടയത്ത് അഴിമതി ആരോപണമുയർന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി പൊലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ പാർക്കിങ് മൈതാനത്ത് വാഹനങ്ങളിൽനിന്ന് പണപ്പിരിവ് നടത്തിയെന്നതുൾപ്പെടെ നിരവധി ആരോപണങ്ങളെത്തുടർന്നാണ് എരുമേലി പൊലീസ് ഇൻസ്പെക്ടർക്കെതിരായ നടപടി.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ഐ ജിയാണ് ഉത്തരവിറക്കിയത്. 2020-ൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ മണൽ മാഫിയയിൽനിന്ന് പണം വാങ്ങി ഒത്താശ ചെയ്തുകൊടുത്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഡ്രൈവറായ ബിജിക്കെതിരേ വിജിലൻസ് ഡയറക്ടർ നടപടിക്ക് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് എഐജിയാണ് ഉത്തരവിറക്കിയത്.

അഴിമതിയാരോപണമുയർന്ന മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന. പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന അഡീഷണൽ എസ്ഐക്കും വനിതാ പൊലീസുകാരിക്കുമെതിരേയാണ് നടപടിക്ക് ശുപാർശ ചെയ്ത് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.