Wed. Apr 24th, 2024
ഡൽഹി:

നെഹ്‌റുവിന്റെ ഇന്ത്യയിൽ പകുതിയിധികം എംപിമാരും ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരായി മാറിയെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ്. സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പരാമർശത്തോട് രൂക്ഷമായ ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്.

ലീ സിയാൻ ലൂംഗിന്റെ പരാമർങ്ങൾ ഇവിടെ ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ പരാമർശം വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും ഇന്ത്യ വ്യക്തമാക്കിയതായി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ജനാധിപത്യം എങ്ങനെ പ്രവർത്തിക്കണമെന്ന ആവേശകരമായ സംവാദത്തിനിടെ സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ പരാമർശിച്ചു. ‘ഇന്ത്യയിലെ പകുതിയിലധികം വരുന്ന എംപിമാർക്കെതിരെ ബലാംത്സംഗം കൊലപാതകം എന്നീ കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നു, ഇത്തരത്തിൽ ഒന്നായി നെഹ്‌റുവിന്റെ ഇന്ത്യ മാറി’. എന്നിങ്ങനെയായിരുന്നു സിംഗപ്പൂർ പ്രധാനമന്ത്രിയുടെ വിവാദ പരാമർശം.

ഈ ആരോപണങ്ങളിൽ പലതും രാഷ്ട്രീയ പ്രേരിതമാണെന്ന് പറയപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം സിംഗപ്പൂർ പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതായി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചു.