Thu. May 9th, 2024
പാറ്റ്ന:

മണൽ ​ഖനികളുടെ ലേലത്തിനിടെ പ്രതിഷേധിച്ച ​സ്ത്രീകൾ അടക്കമുള്ള നാട്ടുകാരെ അറസ്റ്റ് ചെയ്ത് ബിഹാർ പൊലീസ്. മണൽ ഖനിയുടെ ലേലത്തിനെത്തിയ സ‍ർക്കാർ ഉദ്യോ​ഗസ്ഥരെ സഹായിക്കാനെത്തിയ പൊലീസുമായാണ് സംഘം ഏറ്റുമുട്ടിയത്. ഗ്രാമവാസികൾ കല്ലെറിയാൻ തുടങ്ങിയതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിയും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു.

ഇവരിൽ ചിലർക്ക് സംഘർഷത്തിൽ നിസാര പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ അനധികൃത മണൽ ഖനനം നേരിടാൻ ബീഹാർ സ്റ്റേറ്റ് മൈനിംഗ് കോർപ്പറേഷൻ ഈ മാസം ആദ്യം എല്ലാ മണൽ ഖനന സ്ഥലങ്ങളിലും പരിസ്ഥിതി ഓഡിറ്റ് നടത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു. സാങ്കേതിക വിദ്യകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് മണൽത്തിട്ടകൾ പരിശോധിക്കുന്നത്.

സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം നിലത്ത് ഇരുന്ന് കൈകൂപ്പി നിൽക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇത് വലിയ രോഷമാണ് സാമൂഹിക മാധ്യമങ്ങളിലുണ്ടാക്കുന്നത്. ഉടുത്തിരിക്കുന്ന സാരികൊണ്ടുതന്നെ കൈ പുറകിലേക്ക് കെട്ടിയിട്ട് സ്ത്രീകളെ നിലത്ത് നിരത്തിയിരുത്തിയിരിക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്.