Fri. Apr 26th, 2024

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഹർജിയിൽ വി.എസ് അച്യുതാനന്ദനെതിരായ മാനനഷ്ട കേസിന്റെ വിധി സ്റ്റേ ചെയ്തു. കേസിൽ തിരുവനന്തപുരം സബ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ജില്ലാ കോടതി ഉപാധികളോടെ സ്റ്റേ ചെയ്തത്. ഈ മാസം 22 ന് കേസ് വീണ്ടും പരിഗണിക്കും. 

വിഎസ് അച്യുതാനന്ദൻ 10,10,000 രൂപ ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു മാനനഷ്ട കേസിൽ കോടതി വിധി പറഞ്ഞത്. ഇതാണ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തത്. 2013 ആഗസ്റ്റിൽ ഒരു സ്വകാര്യ ടിവി ചാനലിന് വിഎസ് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഒരു കമ്പനി ഉണ്ടാക്കി ഉമ്മൻചാണ്ടി അഴിമതി നടത്തിയെന്നായിരുന്നു അദ്ദേഹം ആരോപിച്ചിരുന്നത്. ഇതിനെതിരെ ഉമ്മൻ‌ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു.