Thu. May 2nd, 2024

തിരുവനന്തപുരം: യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധനവ്  വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കെഎസ്ഇബിയുടെ താരിഫ് പ്ലാന്‍ വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം പുതുക്കിയ വൈദ്യുതി നിരക്ക് റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കും. 

2022-23 സാമ്പത്തിക വര്‍ഷത്തിലെ നിരക്ക് വര്‍ദ്ധനക്കുള്ള താരിഫ് പ്ലാനാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. യൂണിറ്റിന് 92 പൈസ നിരക്ക് വര്‍ദ്ധനയിലൂടെ 2852 കോടിയുടെ റവന്യൂ കമ്മിയും, 2284 കോടി വരുമാനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 18.14 ശതമാനവും, ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനാവും നിരക്ക് കൂട്ടണം. നിലവില്‍ യൂണിറ്റിന് 2.75 രൂപയുള്ള ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 3.64 രൂപയാക്കണം. വന്‍കിട കാര്‍ഷിക ഉപഭോക്താക്കൾക്കുള്ള 5.67 രൂപ 6.86 രൂപയായും, യൂണിറ്റിന് 6.46 രൂപയെന്ന കൊച്ചി മെട്രോക്കുള്ള നിരക്ക് 7.18 ആക്കി ഉയര്‍ത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. നിലവിൽ 2019 ജൂലൈ 19 ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് കേരളത്തിലുള്ളത്.