Sat. Apr 27th, 2024
ജറുസലേം:

ഒമിക്രോൺ ഭീതിയുൾപ്പടെ വർദ്ധിക്കുന്നതിനിടെ നാലാം ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാനൊരുങ്ങി ഇസ്രായേൽ. മുൻഗണന വിഭാഗത്തിൽ പെടുന്നവർക്ക് വാക്സിൻ നൽകാനാണ് പദ്ധതി. 60 വയസിന് മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കാണ് വാക്സിൻ നൽകുക. കൊവിഡ് വിദഗ്ധസമിതിയുടെ നിർദേശപ്രകാരമാണ് നടപടി.

നല്ലവാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നിങ്ങൾ സമയം പാഴാക്കരുത്. ഉടൻ തന്നെ നാലാം ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നാഫ്താലി ബെനറ്റ് പറഞ്ഞു. മൂന്നാം ഡോസ് സ്വീകരിച്ച് നാല് മാസത്തിന് ശേഷമാണ് നാലാം ഡോസ് എടുക്കേണ്ടതെന്നും അധികൃതർ നിർദേശിച്ചു.

വാക്സിന്‍റെ രണ്ട്, മൂന്ന് ഡോസുകൾ തമ്മിലുള്ള ഇടവേളയും ഇസ്രായേൽ കുറച്ചിട്ടുണ്ട്. അഞ്ച് മാസത്തിൽ നിന്ന് മൂന്ന് മാസമാക്കിയാണ് ഇടവേള കുറച്ചത്. നാലാം ഡോസ് നൽകാനുള്ള തീരുമാനം അത്ര എളുപ്പമുള്ളതല്ലെന്നും അധികൃതർ വ്യക്തമാക്കി.