Fri. May 3rd, 2024

പയ്യന്നൂർ:

പ്രകൃതിയും മനുഷ്യനും ഒന്നിക്കുന്ന, വിശ്വാസവും സംസ്കാരങ്ങളും ഒത്തുചേരുന്ന ഉത്തര കേരളത്തിലെ ‘വിശുദ്ധ വന’ങ്ങളായ കാവുകളെ സംരക്ഷിക്കാൻ പദ്ധതിയൊരുങ്ങുന്നു. പ്രകൃതി സംരക്ഷണത്തിന്റേതായ നാട്ടുപാഠങ്ങൾ നൽകുന്ന കാവുകളുടെ സംരക്ഷണത്തിന് ജൈവവേലി ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കാൻ നിയമസഭാ പരിസ്ഥിതി സമിതി നിർദേശിച്ചു.
ജില്ലയിലെ പ്രധാന കാവുകളുടെ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട് സമിതിയംഗങ്ങൾ കാവുകൾ സന്ദർശിച്ചു.

വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് 22ന് നിയമസഭക്ക് സമർപ്പിക്കുമെന്ന് സമിതി ചെയർമാൻ ഇ കെ വിജയൻ എംഎൽഎ അറിയിച്ചു. അണ്ടലൂർ കാവിൽനിന്നാണ് സന്ദർശനം ആരംഭിച്ചത്. ഒരേക്കറുള്ള അണ്ടലൂർ താഴെക്കാവിൽ ഏറെ പ്രായം ചെന്ന, ജപ്പാനിലും കൊറിയയിലുംമാത്രം കാണുന്നതുൾപ്പെടെയുള്ള അപൂർവ മരങ്ങളുണ്ടെന്നും ഇതിന്റെ പഠന റിപ്പോർട്ട് തയ്യാറാക്കിയതായും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

സ്ഥലം എംഎൽഎയായ മുഖ്യമന്ത്രി പിണറായി വിജയൻ അനുവദിച്ച 3.65 കോടി രൂപയുടെ വിവിധ പദ്ധതികൾ ഇവിടെ നടപ്പാക്കുന്നുണ്ട്. ശ്രീകണ്ഠപുരം വയക്കരദൈവത്താർ വനശാസ്താകാവ്, ഏഴിമലയിലെ ജൈവ വൈവിധ്യം, തെയ്യോട്ടുകാവ്, കൊങ്ങിണിച്ചാംകാവ്, വെരീക്കര കാവ് എന്നിവയും സമിതിയംഗങ്ങൾ സന്ദർശിച്ചു. ക്ഷേത്ര ഭരണസമിതികളിൽനിന്നും നാട്ടുകാരിൽനിന്നും വിവരങ്ങളും ശേഖരിച്ചു. എംഎൽഎമാരായ പി കെ ബഷീർ, ടി ഐ മധുസൂദനൻ, സജീവ് ജോസഫ്, കെ ഡി പ്രസേനൻ, ജോബ് മൈക്കിൾ, ലിൻഡോ ജോസഫ് എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്.