Sat. Jul 27th, 2024

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് മത്സരിക്കും. അമൃത്പാല്‍ സിംഗിന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അമൃത്പാൽ സിംഗ് മത്സരിക്കുന്നത്.

പഞ്ചാബിന്റെ അവകാശികൾ എന്ന‍ർത്ഥം വരുന്ന വാരിസ് പഞ്ചാബ് ദേയുടെ നേതാവാണ് അമൃത്പാൽ സിംഗ്. പഞ്ചാബിന്റെ അവകാശ സംരക്ഷണത്തിനും സാമൂഹിക പ്രശ്നങ്ങളുന്നയിച്ചും ദീപ് സിദ്ദു സ്ഥാപിച്ചതാണ് ഈ സംഘടന.

അമൃത്പാൽ സിംഗ് കഴി‌ഞ്ഞ ഒരു വർഷമായി അസമിലെ ദീബ്രുഗഡ് ജയിലിലാണ്. തിരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന അമൃത്പാൽ സിംഗിന്റെ ഹർജി പഞ്ചാബ് ഹരിയാന ഹൈക്കോടതി അനുവദിക്കുകയായിരുന്നു.

ജയിലിലുള്ള അമൃത്പാൽ സിംഗിനായി മാതാപിതാക്കളാണ് മണ്ഡലത്തിൽ വോട്ട് ചോദിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടമായ ജൂൺ ഒന്നിനാണ് ഖദൂർ സാഹിബിൽ വോട്ടെടുപ്പ് നടക്കുക.