Fri. May 3rd, 2024

കെഎസ്ആര്‍ടിസിയില്‍ പരസ്യം പതിയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിയ്ക്കും. ബസുകളിലെ പരസ്യം സംബന്ധിച്ച പുതിയ സ്‌കീം കൈമാറാന്‍ കെഎസ്ആര്‍ടിസിയോട് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. സ്‌കീമില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവില്‍ നിന്ന് സംരക്ഷണം നല്‍കാം എന്ന് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസി സമര്‍പ്പിയ്ക്കുന്ന സ്‌കീം സുപ്രിം കോടതി ഇന്ന് വിലയിരുത്തും. തുടര്‍ന്നാകും തിരുമാനം. മുപ്പത്ത് വര്‍ഷത്തോളമായി ബസുകളില്‍ ഇത്തരം പരസ്യങ്ങള്‍ പതിച്ച് വരികയാണെന്ന് കെഎസ്ആര്‍ടിസി കൊടതിയെ അറിയിച്ചിരുന്നു. ഒമ്പതിനായിരം കോടി രൂപയുടെ കടമുള്ള കെഎസ്ആര്‍ടിസിക്ക് ഈ പരസ്യവരുമാനം വലിയ ആശ്വാസമാണെന്നാണ് സര്‍ക്കാര്‍ വാദം. പരസ്യം പതിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും നിയന്ത്രണം കൊണ്ട് വരുകയാണെങ്കില്‍ അത് സര്‍ക്കാരാണ് തയ്യാറേക്കേണ്ടത്. ഇക്കാര്യത്തില്‍ കോടതിക്ക് സര്‍ക്കാരിന് നിര്‍ദേശം നല്‍കാവുന്നതേയുള്ളു എന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുന്നില്‍ കെഎസ്ആര്‍ടിസിയെ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ദീപക് പ്രകാശ് എന്നിവരാണ് പ്രതിനിധീകരിയ്ക്കുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.