Sun. Apr 28th, 2024

ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. വൈകീട്ട് നാലിന് രാജ്ഭവനിലെ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സജിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. അതേസമയം സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ പൊലീസിനെ ഉപയോഗിച്ച് കള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം.

ഭരണഘടനാ വിരുദ്ധ പ്രസംഗം അതേപോലെ നിലനില്‍ക്കുന്നതുകൊണ്ട് ചടങ്ങ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. സത്യപ്രതിജ്ഞ്ക്ക് ശേഷം ഗവര്‍ണര്‍ ഒരുക്കുന്ന ചായ സത്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. അതിനുശേഷം മന്ത്രിയുടെ ഔദ്യോഗിക കാറില്‍ സെക്രട്ടറിയേറ്റില്‍ എത്തി സജി ചെറിയാന്‍ ചുമതല ഏറ്റെടുക്കും. നേരത്തെ മന്ത്രി ആയിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം, സിനിമ, യുവജനക്ഷേമ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് നല്‍കുക. സജിയുടെ വകുപ്പുകള്‍ നിശ്ചയിച്ച് മുഖ്യമന്ത്രി അറിയിക്കുന്നതിന് പിന്നാലെ ഗവര്‍ണര്‍ വിജ്ഞാപനം പുറത്തിറക്കും.

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.