Thu. Apr 25th, 2024

തിരുവനന്തപുരം:  ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഈ മാസം 1132 കടകൾ പരിശോധിച്ചു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പേരില്‍ നടത്തുന്ന കാമ്പയിന്റെ കീഴിൽ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

പരിശോധനയെ തുടർന്ന് ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളുമടക്കം മൊത്തം 110 കടകള്‍ പൂട്ടിക്കുകയും 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നൽകുകയും ചെയ്തു. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.  93 സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും, അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും  മന്ത്രി വ്യക്തമാക്കി. 

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ മത്സ്യ, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ ജാഗറി എന്നീ പേരുകളിൽ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം കറി പൗഡറുകള്‍,വെളിച്ചെണ്ണ, പാല്‍ എന്നീ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കുന്നതാണ്. സംസ്ഥാനത്ത് ചെക്‌പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.