Thu. Apr 25th, 2024

കൊളംബോ:ശ്രീലങ്കൻ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രതിസന്ധി കാരണം സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള യുദ്ധം ആ​ഗോളതലത്തിൽ വരെ വലിയ ചർച്ചയാവുകയും തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, സൈനിക വിന്യാസം വര്‍ധിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് അപ്രതീക്ഷിത രാജി. 

പ്രസിഡന്റ് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ രാജി വെയ്ക്കാൻ പ്രധാനമന്ത്രി തയ്യാറായെന്ന് കൊളംബോ പേജ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഏക പരിഹാരം തന്റെ രാജിയാണെങ്കിൽ അതിന് താൻ തയ്യാറാണെനന്നായിരുന്നു അദ്ദേഹം സൂചിപ്പിച്ചിരുന്നത്. നലക ഗോദഹേവ, രമേഷ് പതിരണ, പ്രസന്ന രണതുംഗ തുടങ്ങിയ കാബിനറ്റ് മന്ത്രിമാർ, പ്രധാനമന്ത്രിയുടെ രാജിവെക്കാനുള്ള തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്ട്രീയ വൃത്തങ്ങൾ അറിയിച്ചു.