Thu. May 2nd, 2024
മലപ്പുറം:

ജലഅതോറിറ്റിയുടെ നഗരമധ്യത്തിലെ ഓഫിസ് സമുച്ചയ പരിസരത്തുനിന്ന് പിടികൂടിയത് 7 പെരുമ്പാമ്പുകളെ. പമ്പ് ഹൗസിനു സമീപം കൂട്ടിയിട്ട ഉപയോഗശൂന്യമായ പൈപ്പുകളാണ് പാമ്പുകൾ താവളമാക്കിയത്. രാവിലെ ജീവനക്കാരനാണ് പാമ്പുകളെ കണ്ടത്. വനംവകുപ്പിന്റെ നിലമ്പൂരിലെ ദ്രുതകർമ സംഘവുമായി ബന്ധപ്പെട്ടു.

വനംവകുപ്പിന്റെ വന്യജീവി സംരക്ഷണ സന്നദ്ധസേവകരായ എ‍ൻ എം സവാദ്, ഷിബു എന്നിവരെത്തി 6 പാമ്പുകളെ പിടികൂടി. പൈപ്പുകൾക്കുള്ളിലും പുറത്തുമായാണ് പാമ്പുകളുണ്ടായിരുന്നത്. ഉച്ചയ്ക്കു ശേഷം കണ്ട പാമ്പിനെ വീണ്ടും സന്നദ്ധസേവകൻ എത്തി പിടികൂടി. ഇവയെ കാട്ടിൽ വിടും.

കടലുണ്ടിപ്പുഴയുടെ ചേർന്ന സ്ഥലത്താണ് പെരുമ്പാമ്പുകളെ കണ്ടത്. പ്രളയ സമയത്ത് വനത്തിൽനിന്ന് ഒഴുകിയെത്തിയതാകുമെന്നാണ് കരുതുന്നത്.