Fri. Apr 26th, 2024

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് വിരാട് കോഹ്‌ലി. അഭ്യൂഹങ്ങൾ തള്ളിയായിരുന്നു മുൻ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മറുപടി. ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് അറിയിച്ചത് മുഖ്യ സെലക്ടറാണ്.

സെലക്ഷൻ കമ്മിറ്റി യോഗത്തിന് ഒന്നര മണിക്കൂർ മുമ്പാണ് കോഹ്‌ലി ഇക്കാര്യം അറിയിച്ചത്. ഏകദിന നായകപദവി നഷ്‌ടമായ ശേഷം വിരാട് കോഹ്‌ലിയുടെ ആദ്യ പ്രതികരണം കൂടിയാണിത്. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാൻ എതിർപ്പില്ലെന്നും വിരാട്കോഹ്‌ലി വ്യക്തമാക്കി.

‘ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ തീരുമാനിക്കാന്‍ സെലക്‌ടര്‍മാര്‍ യോഗം വിളിച്ചിരുന്നു. ഒന്നര മണിക്കൂറോളം യോഗം നീണ്ടുനിന്നു. നിങ്ങളെ ഞങ്ങള്‍ ഏകദിന നായകസ്ഥാനത്തുനിന്ന് നീക്കുകയാണ് എന്ന് വിരാട് കോഹ്‌ലിയോട് യോഗത്തിന്‍റെ അവസാനം മുഖ്യ സെലക്‌ടര്‍ പറഞ്ഞു. രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാക്കുകയാണ്. ശരി എന്ന മറുപടി മാത്രമാണ് താന്‍ നല്‍കിയത്. തീരുമാനം അറിഞ്ഞത് പ്രഖ്യാപനത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ്’ എന്നും കോഹ്‌ലി പറഞ്ഞു.

എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായ മറുപടിയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നേരത്തെ നല്‍കിയത്. നായകസ്ഥാനം രോഹിത്തിന് കൈമാറുന്നത് സംബന്ധിച്ച് കോഹ്‌ലിയുമായി താനും മുഖ്യ സെലക്‌ടറും സംസാരിച്ചിരുന്നു എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.