Sun. Sep 8th, 2024

തൃശൂര്‍: യുട്യൂബ് കണ്ട ഹിപ്‌നോട്ടിസം സഹപാഠികളില്‍ പരീക്ഷിച്ച് പത്താം ക്ലാസുകാരന്‍. പരീക്ഷണത്തില്‍ നാല് വിദ്യാര്‍ഥികളെ ബോധരഹിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് കുഴഞ്ഞുവീണത്.

കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് വികെ രാജന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യുട്യൂബ് നോക്കി പഠിച്ചായിരുന്നു വിദ്യാര്‍ഥിയുടെ ഹിപ്‌നോട്ടിസം പരീക്ഷണം.

തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പില്‍ പിടിച്ച് വലിച്ചായിരുന്നു ഹിപ്നോട്ടിസം നടത്തിയത്. ബോധരഹിതരായ വിദ്യാര്‍ഥികളെ വെള്ളം തളിച്ച് ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ചേര്‍ന്നു മൂന്നു കുട്ടികളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഒരുമണിക്കൂര്‍ നിരീക്ഷണത്തിനുശേഷം കുട്ടികള്‍ സാധാരണനിലയിലേക്ക് തിരിച്ചെത്തിയതോടെ മൂന്നുപേരെയും വിട്ടയച്ചു.

മറ്റൊരു കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി എആര്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. വൈകീട്ട് ഈ കുട്ടിയെയും വീട്ടുകാരോടൊപ്പം വിട്ടയച്ചു. വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ കുട്ടികള്‍ ഹിപ്നോട്ടിസം സ്വയം പരീക്ഷിക്കുകയായിരുന്നു.

പരമാവധി സമയം ശ്വാസം പുറത്തുവിടാതെ കുനിഞ്ഞുനില്‍ക്കുകയും പിന്നീട് കഴുത്തില്‍ ഇരുഭാഗത്തുമുള്ള ഞരമ്പുകളില്‍ മുറുക്കിപ്പിടിച്ചുമാണ് ഇവര്‍ പരീക്ഷണം നടത്തിയത്. ഇത് കണ്ടുനിന്ന മൂന്നുപേരാണ് ആദ്യം കുഴഞ്ഞുവീണത്. ഇവരെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ശ്വാസം പുറത്തുവിടാതെ സ്വയം കഴുത്ത് ഞെക്കിപ്പിടിച്ച മറ്റൊരു പെണ്‍കുട്ടിയും അബോധാവസ്ഥയിലായി.

സ്വയം ഹിപ്നോട്ടിസം ചെയ്യുന്നത് കണ്ട് മാനസികസമ്മര്‍ദ്ദം താങ്ങാനാകാതെയാണ് കുട്ടികള്‍ കുഴഞ്ഞുവീണതെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. അധ്യാപകര്‍ ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു ക്ലാസ്മുറികളില്‍ സംഭവം നടന്നതെന്ന് പ്രധാനാധ്യാപിക പറഞ്ഞു.