Sat. May 4th, 2024

കൊച്ചി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി. പട്ടിക ജാതി സംവരണത്തിന് നിലവിലെ സിപിഎം എംഎല്‍എ എ രാജക്ക് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. എതിര്‍ സ്ഥാനാര്‍ഥി ഡി കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന വാദം കോടതി അംഗീകരിച്ചു. ക്രൈസ്തവ സഭാംഗമായ ആന്റണിയുടേടെയും എസ്തറിന്റെയും മകനാണ് രാജയെന്ന് ഹരജിയില്‍ പറഞ്ഞിരുന്നു. മാത്രമല്ല ജ്ഞാനസ്നാനം ചെയ്ത ക്രൈസ്തവ സഭാംഗം കൂടിയാണ് എ. രാജയെന്നും അതിനാല്‍ തന്നെ അങ്ങനെയുള്ളൊരാള്‍ പട്ടിക ജാതി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുന്ന കാര്യമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നോമിനേഷന്‍ സമയത്ത് പരാതി ഉന്നയിച്ചിരുന്നെന്നും സത്യം ജയിച്ചെന്നും ഹര്‍ജിക്കാരനായ ഡി കുമാര്‍ പറഞ്ഞു. വിഷയത്തില്‍ വിധി പഠിച്ചിട്ടേ പ്രതികരിക്കുകയുള്ളുവെന്ന് എ രാജ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം