Wed. May 1st, 2024

വെള്ളത്തിനും പെട്രോളിനും ഡീസലിനും പാലിനും ഇലട്രിസിറ്റിക്കും അങ്ങനെ ദൈനംദിന ജീവിതത്തിന് അത്യവശ്യം വേണ്ട എല്ലാത്തിനും സര്‍ക്കാര്‍ വിലകൂട്ടി ജനങ്ങളുടെ നടവെടിച്ചതിന് തൊട്ടുപിന്നാലെ പാചകവാതകത്തിന്റെയും വില കുത്തനെ കൂട്ടിയിരിക്കുകയാണ് സര്‍ക്കാര്‍. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 2124 രൂപയും.

 

സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ വര്‍ധിച്ചത് ഹോട്ടല്‍ ഭക്ഷണത്തിന്റെ ഉള്‍പ്പെടെ നിരക്ക് ഉയരാന്‍ കാരണമാകും. പാചക വാതകത്തിന് സബ്സിഡി നല്‍കുകയാണെങ്കില്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകും. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി സബ്സിഡിയും ലഭിക്കുന്നില്ല.

വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് പുതിയ വില 1112 രൂപ. (5 ശതമാനം ജിഎസ്ടിയും വിതരണക്കാരന്റെ കൂലിയും ഇതിനു പുറമേ). വാണിജ്യ സിലിണ്ടറിന് 2,124 രൂപ (18 ശതമാനം ജിഎസ്ടി പുറമേ). കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയിലുണ്ടായ വര്‍ദ്ധന ഇരട്ടിയോളമാണ്. 2020 മേയില്‍ വില 589 രൂപയായിരുന്നു. ഇപ്പോള്‍ 1112 രൂപ. 2020 മേയില്‍ അവസാനിപ്പിച്ച ഗ്യാസ് സബ്‌സിഡി കേന്ദ്രം പുനസ്ഥാപിച്ചിട്ടുമില്ല. അതേസമയം, പുതുവര്‍ഷത്തില്‍ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടര്‍ വില കൂട്ടുന്നത്. ജനുവരി ഒന്നിന് 25 രൂപ കൂട്ടിയിരുന്നു. ആഗോള വിപണിയില്‍ എണ്ണവില താരതമ്യേന കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണു എണ്ണക്കമ്പനികളുടെ കടുത്ത വില വര്‍ധന.

ജനങ്ങളുടെ നടുവൊടിക്കുന്ന പ്രവര്‍ത്തിയാണ് ഗവണ്‍മെന്റ് നടപ്പിലാക്കുന്നത് എന്ന് ജനങ്ങള്‍ പറയുന്നു. വില കയറുകയല്ലതെ ഒന്നിനും വില കുറയുന്നില്ല. ശമ്പളം വര്‍ദ്ധനവും ലഭിക്കാത്ത സാഹചര്യത്തില്‍ സാധരണ ജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ് ജീവതം മുന്നോട്ട് കൊണ്ടുപോകാന്‍.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.