Sat. Apr 27th, 2024
അങ്കാറ:

14 മാസമായി കൊവിഡ് ഭേദമാകാതെ 56കാരന്‍. തുര്‍ക്കി സ്വദേശിയായ മുസാഫര്‍ കായസനെയാണ് കൊവിഡ് രോഗം ഭേദമാകാതെ ബുദ്ധുിമുട്ടുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ 78 തവണ ഇയാള്‍ പരിശോധിച്ചപ്പോഴും പോസിറ്റീവായിരുന്നു ഫലം. 2020ലാണ് ഇയാള്‍ക്ക് ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്.

ആദ്യം രോഗം ബാധിച്ചപ്പോള്‍ ഗുരുതരമായിരുന്നു. മുസാഫര്‍ അധികകാലം ഇനി ജീവിക്കില്ലെന്നായിരുന്നു ആദ്യം ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ അന്ന് രോഗം കൊണ്ടുണ്ടായ ബുദ്ധിമുട്ടുകളെ അതിജീവിച്ചു. ഇപ്പോള്‍ കൊവിഡ് നെഗറ്റീവാകുന്നില്ല എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളില്ല.

കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഒമ്പത് മാസത്തോളം ആശുപത്രിയിലും അഞ്ച് മാസം ഇസ്താംബൂളിലെ വീട്ടിലുമാണ് ഇദ്ദേഹം കഴിഞ്ഞത്. എല്ലാ മാസവും ഇദ്ദേഹം ആശുപത്രിയിലെത്തി പരിശോധന നടത്തുമെങ്കിലും നെഗറ്റീവാകുന്നില്ല.

സര്‍ക്കാറിന്റെ വാക്സിന്‍ നയപ്രകാരം രോഗം ഭേദമായി മൂന്ന് മാസം കഴിയാതെ വാക്‌സിന്‍ നല്‍കില്ല. ഇതുകൊണ്ട് ഇദ്ദേഹത്തിന് പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടില്ല. കൊവിഡ് നെഗറ്റീവാകാത്തതിനാല്‍ ഭാര്യയുംടെയും മകന്റെയും അടുത്ത് പോകാനാകുന്നില്ലെന്നാണ് പ്രധാന സങ്കടം. ഇപ്പോഴും ക്വാറന്റൈനിലാണ് കായസന്‍.