Fri. May 3rd, 2024
കോഴിക്കോട്:

കോഴിക്കോട്ടെ തട്ടുകടകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ തീരുമാനം. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവുമായി ചേര്‍ന്നാകും പരിശോധന. വരക്കല്‍ ബീച്ചിലെ തട്ടുകടയില്‍ നിന്നും മിനിറല്‍ വാട്ടറിന്‍റെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ദ്രാവകം കഴിച്ച് വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റതിനെത്തുടര്‍ന്നാണ് നടപടി.

ഭക്ഷ്യ വസ്തുക്കള്‍ ഉപ്പിലിടുമ്പോള്‍ അതില്‍ ചേര്‍ക്കാനായി സൂക്ഷിച്ച അസറ്റിക് ആസിഡാകാം വിദ്യാരത്ഥി കുടിച്ചതെന്ന വിലയിരുത്തലിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം . പരാതിയുയര്‍ന്നതിനെത്തുടര്‍ന്ന് വരക്കല്‍ ബീച്ചിലെ തട്ടുകടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പും കോര്‍പ്പറേഷന്‍ ആരോഗ്യ വകുപ്പും സംയുക്ത പരിശോധന നടത്തിയിരുന്നു. ഉപ്പിലിടാന്‍ ഉപയോഗിക്കുന്ന ലായനി,ഉപ്പിലിട്ട പഴങ്ങള്‍ എന്നിവയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

പരിശോധന മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം 3.75 ശതമാനം അസറ്റിക് ആസിഡേ ഭക്ഷ്യ പദാര്‍ഥത്തിലുപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ പഴങ്ങളില്‍ വേഗത്തില്‍ ഉപ്പ് പിടിക്കുന്നതിനായി വീര്യം കൂടിയ അസറ്റിക് ആസിഡും മറ്റു രാസലായനികളും ഉപയോഗിക്കുന്നതായി സംശയമുണ്ട്. പരിശോധനാ ഫലം ലഭിക്കുന്ന മുറക്ക് കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.