Fri. Apr 26th, 2024

കോഴിക്കോട്: കേന്ദ്രസർവീസിൽ 8.75 ലക്ഷം തസ്തികകളും റെയിൽവേയിൽ 3.03 ലക്ഷം തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. രാജ്യസഭയിൽ കേന്ദ്രമന്ത്രിമാർ നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയത്. 

8,75,158 ഒഴിവുകളാണ് കേന്ദ്രസർവീസിലാകെ നികത്താണുള്ളത്. 21,255 ഒഴിവുകൾ ഗ്രൂപ്പ് എ തസ്തികയിലും, 7,56,146 ഒഴിവുകൾ ഗ്രൂപ്പ് സി തസ്തികയിലുമാണുള്ളതെന്ന് കേന്ദ്ര പഴ്‌സണൽ, പബ്ലിക് ഗ്രീവിയൻസ്, പെൻഷൻ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് അറിയിച്ചു. ഡോ. വി. ശിവദാസന്റെ ചോദ്യത്തിന് മറുപടിയായായാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. 2020 മാർച്ച് ഒന്നുവരെയുള്ള കണക്കുപ്രകാരം ഗ്രൂപ്പ് ബി വിഭാഗത്തിൽ 97,757 ഒഴിവുകളുണ്ടെന്ന് പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ മന്ത്രി അറിയിച്ചിരുന്നു. 

റെയിൽവേയുടെ വിവിധ സോണുകളിലായി 3,03,482 ഒഴിവുകളുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും വ്യക്തമാക്കി. നോൺ ഗസറ്റഡ് തസ്തികകളിൽ 3,01,190 ഒഴിവുകളും ഗസറ്റഡ് തസ്തികകളിൽ 2292 ഒഴിവുകളുമുണ്ട്. കേരളം ഉൾപ്പെടുന്ന സതേൺ സോണിൽ ഗസറ്റഡ് തസ്തികകളിൽ 161 ഒഴിവും നോൺ ഗസറ്റഡ് തസ്തികകളിൽ 19,500 ഒഴിവുമുണ്ട്. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളും റിക്രൂട്ട്‌മെന്റ് സെല്ലും വഴി നിയമിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വര്ഷം വലിയ കുറവുണ്ടായിരുന്നു. 2019-20 വർഷത്തിൽ 1,27,067 പേരെ നിയമിച്ചപ്പോൾ 2020-21 വർഷത്തിൽ ആകെ നിയമിച്ചത് 5450 പേരെയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ നടന്ന ഏറ്റവും കുറവ് നിയമനമായിരുന്നിത്.