Sat. May 4th, 2024
i love hijab campaign

മൈസൂർ: കർണാടകയിലെ കോളേജുകളിൽ ഏർപ്പെടുത്തിയ ഹിജാബ് വിലക്കിനെതിരെ ‘ഐ ലവ് ഹിജാബ്’ ക്യാമ്പയിനുമായി വിദ്യാർത്ഥികൾ. കോളേജുകളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെതിരെയുള്ള പ്രതിഷേധം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനിടെയാണ് വിദ്യാർത്ഥികൾ മൈസൂരിൽ പുതിയ ക്യാമ്പയിൻ തുടങ്ങിയത്. 

ഹിജാബ് ധരിച്ചു ക്ലാസ്സുകളിൽ കയറുമെന്ന് പറഞ്ഞ ഉഡുപ്പി കോളേജിലെ  വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പുതിയ ക്യാമ്പയിൻ  തുടങ്ങിയത്. മൈസൂർ നഗരത്തിലെ ബന്നി മണ്ഡപത്തിനടുത്തായി നടന്ന പ്രതിഷേധ സമരത്തിന് ശേഷം ഹിജാബ് ധരിച്ച് വിദ്യാർത്ഥിനികൾ ക്ലാസ്സുകളിൽ ഭാഗമായെന്നാണ് വിവരം. 

എന്നാൽ പുതിയ ക്യാമ്പയിനെതിരെ ബിജെപി കടുത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. വിദ്യാർത്ഥികളുടെ പ്രവർത്തി താലിബാനിസമാണെന്നും, ഹിജാബുകൾ ഒഴിവാക്കിയാൽ മാത്രമേ ക്ലാസ്സുകളിൽ പങ്കെടുക്കാനാവൂ എന്നുമാണ് ബിജെപി വിമർശിച്ചത്. പഠിക്കണമെങ്കിൽ മുസ്ലിം വിദ്യാർത്ഥിനികൾ യൂണിഫോമിട്ട് വരണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാ​ഗേഷും അറിയിച്ചിരുന്നു. ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ബെല​ഗാവിയിലെ രാംദുർ​ഗ് കോളേജിലെ ചില വിദ്യാർത്ഥികള‍ കാവി ഷാൾ ധരിച്ച് ക്ലാസിലെത്തിയതും വലിയ വിവാദമായിരുന്നു. 

പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി കുന്ദാപൂരിലെ ഭണ്ഡാർക്കേഴ്സ് ആർട്സ് ആന്റ് സയൻസ് ഡി​ഗ്രി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികൾക്ക് നാല്പതോളം ആൺകുട്ടികൾ പിന്തുണ നൽകിയതും വലിയ വാർത്തയായിരുന്നു. ഉഡുപ്പിയിലെ പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ ആറു വിദ്യാർത്ഥിനികളെ അധികൃതർ ക്ലാസ്സിൽ നിന്നും പുറത്താക്കിയതോടെയാണ് ഹിജാബ് വിവാദം ഉണ്ടാകുന്നത്. അന്ന് തുടങ്ങിയ പ്രതിഷേധം കർണാടകയിലെ മറ്റു കോളേജുകളിലേക്ക് കൂടെ വ്യാപിക്കുകയായിരുന്നു.