Fri. Oct 18th, 2024

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു. റഡാറിൽ ലോറിയുണ്ടെന്ന് തെളിഞ്ഞ ഭാ​ഗത്ത് മണ്ണുകൾ നീക്കി വിശദമായി പരിശോധിക്കുകയാണ്. ഇവിടെ ലോറിയുണ്ടെന്നാണ് രക്ഷാപ്രവർത്തകരുടെ നി​ഗമനം.

തിരച്ചിൽ ശരിയായ ദിശയിലാണെന്ന് രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേല്‍ പറഞ്ഞു. പുഴയിൽ എൻഡിആർഎഫ് തിരച്ചിൽ നടത്തുന്നുണ്ട്. രക്ഷാദൗത്യത്തിനായി സൈന്യം രാവിലെ 11 മണിയോടെ എത്തുമെന്നാണ് വിവരം. ബെലഗാവി ക്യാമ്പില്‍ നിന്നുളള സൈന്യമാണ് രക്ഷാദൗത്യത്തിനിറങ്ങുന്നത്. 40 പേരടങ്ങുന്ന സൈനികസംഘമാണ് എത്തുക. ഷിരൂരില്‍ ഇടക്കിടെ പെയ്യുന്ന മഴയെത്തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.

തിരച്ചിലിന് ഐഎസ്ആര്‍ഒയുടെ സംഘവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതിഞ്ഞിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്നലെ അപകടസ്ഥലത്തെത്തിയിരുന്നു.