Tue. Sep 17th, 2024

 

വിജയവാഡ: മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ പൊലീസ് കേസെടുത്തു. ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കൂടെ രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ടിഡിപിയുടെ എംഎല്‍എ കെ രഘുരാമ കൃഷ്ണം രാജുവിന്റെ പരാതിയിലാണ് കേസ്. രാജു മുന്‍ വൈഎസ്ആര്‍സിപി എംപി ആയിരുന്നു.

2021ല്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് പരാതി. വൈഎസ്ആര്‍സിപി സര്‍ക്കാരിനും അന്നത്തെ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് 2021 മെയ് മാസത്തില്‍ രാജുവിനെ അറസ്റ്റ് ചെയ്തിരുന്നു.

തന്നെ ഹൈദരാബാദില്‍ വെച്ച് അറസ്റ്റ് ചെയ്തതായും വാറണ്ടില്ലാതെ ഗുണ്ടൂര്‍ ജില്ലയിലെ സിബി-സിഐഡി ഓഫീസിലേക്ക് മാറ്റിയതായും അദ്ദേഹം ഗുണ്ടൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഓഫീസില്‍ വച്ച് അന്നത്തെ സിഐഡി മേധാവിയായിരുന്ന പിവി സുനില്‍ കുമാറും മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനായ പി സീതാരാമഞ്ജനേയുലുവും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തന്നെ റബര്‍ ബെല്‍റ്റും ലാത്തിയും ഉപയോഗിച്ച് മര്‍ദ്ദിച്ചു.

മരുന്ന് കഴിക്കാന്‍ പോലും അനുവദിച്ചില്ല. മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സ്വാധീനത്തിലാണ് ഇത് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസ് ബലം പ്രയോഗിച്ച് മൊബൈല്‍ എടുത്ത് പാസ്വേര്‍ഡ് വാങ്ങിച്ചു. റെഡ്ഡിയെ വിമര്‍ശിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് സുനില്‍ കുമാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ സുനില്‍ കുമാറിനെ ഒന്നാം പ്രതിയായും ഐപിഎസ് ഉദ്യോഗസ്ഥനെ രണ്ടാം പ്രതിയായും ജഗന്‍ മോഹന്‍ റെഡ്ഡിയെ മൂന്നാം പ്രതിയായുമായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.