Tue. Sep 17th, 2024

ഹാഥ്റസ്: ഹാഥ്റസ് ദുരന്തത്തിൽ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 300 പേജുള്ള റിപ്പോർട്ടാണ് എസ്ഐടി സർക്കാരിന് സമർപ്പിച്ചത്. റിപ്പോർട്ടിൽ ആൾദൈവം ഭോലെ ബാബയുടെ പേര്  ഉൾപ്പെടുത്തിയിട്ടില്ല. അപകടത്തിന് കാരണം സത്സംഗ് സംഘാടകരുടെ വീഴ്ചയാണെന്നും അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ജനങ്ങളെ പരിപാടിയിൽ പങ്കെടുപ്പിച്ചുവെന്നും സംഘാടകർ സ്ഥലത്ത് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹാഥ്റസ് ജില്ലാ മജിസ്ട്രേറ്റ് ആശിഷ് കുമാർ, പൊലീസ് സൂപ്രണ്ട് നിപുൺ അഗർവാൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മുതിർന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികള്‍ റിപ്പോര്‍ട്ടിലുണ്ട്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അനുപം കുൽശ്രേഷ്ഠക്കായിരുന്നു അന്വേഷണസംഘത്തിന്‍റെ ചുമതല. കേസിൽ  അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എഡിജിപി നേരത്തെ വ്യക്തമാക്കിയിരുന്നു.

ജൂലൈ 2ന് ആള്‍ദൈവം ഭോലെ ബാബയുടെ നേതൃത്വത്തിൽ നടന്ന സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി മരിച്ചിരുന്നു. ബാബയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണ് ശേഖരിക്കാന്‍ ഭക്തര്‍ തിക്കിത്തിരക്കിയതാണ് അപകടത്തിന് കാരണമായത്. സത്സംഗിന്‍റെ സംഘാടകനായ മുഖ്യപ്രതി ദേവപ്രകാശ് മധുകറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.