Sun. Apr 28th, 2024

ഡല്‍ഹി: പുതിയ ജീവനക്കാരുടെ ശമ്പളം 50 ശതമാനത്തിലേറെ വെട്ടിക്കുറയ്ക്കാനുള്ള വിപ്രോയുടെ നീക്കത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ടെക്ക് വിഭാഗത്തിലെ ഫ്രഷേസിന്റെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് നീക്കം. കമ്പനിയുടെ നീക്കം തീര്‍ത്തും അംഗീകരിക്കാനാവുന്നതല്ലെന്നും തീരുമാനം പുനപരിശോധിക്കേണ്ടതുണ്ടെന്നും ടെക്ക് ജീവനക്കാരുടെ യൂണിയനായ നിറ്റ്സ് ആവശ്യപ്പെട്ടു. തൊഴില്‍ മുന്‍പരിചയമില്ലാത്ത കോഴ്സ് പൂര്‍ത്തിയാക്കി ഇറങ്ങിയ ഒട്ടേറെ ജീവനക്കാരെ വിപ്രോ റിക്രൂട്ട് ചെയ്തിരുന്നു. എന്നാല്‍ ആദ്യം വാഗ്ദാനം ചെയ്ത ശമ്പളമല്ല പിന്നീട് നല്‍കാന്‍ തീരുമാനിച്ചത്. തുകയിലെ വ്യത്യാസം ശ്രദ്ധയില്‍പെട്ടതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം ഉയരുകയായിരുന്നു. ഇവരില്‍ നല്ലൊരു വിഭാഗവും കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ കാത്തിരിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിവര്‍ഷം 6.5 ലക്ഷം രൂപ ശമ്പളമാണ് വാഗ്ദാനം  ചെയ്തത്. പിന്നീടത് 3.5 ലക്ഷം രൂപ ആയി വെട്ടിക്കുറയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ അകത്തും പുറത്തും നിന്ന് വിഷയത്തില്‍ പ്രതിഷേധം ഉയരുകയാണ്. അതേസമയം, വിഷയത്തില്‍ വിപ്രോയുടെ ഭാഗത്ത് നിന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം