Fri. May 3rd, 2024
russian journalist

കീവ്: യുക്രൈനിയന്‍ കുട്ടികളെ മുക്കിക്കൊല്ലാന്‍ ആഹ്വാനം ചെയ്ത റഷ്യന്‍ മാധ്യമപ്രവര്‍ത്തകന് തടവ് ശിക്ഷ വിധിച്ച് യുക്രൈന്‍ കോടതി. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. യുദ്ധത്തെ അനുകൂലിച്ച മാധ്യമപ്രവര്‍ത്തകന്‍ ആന്റണ്‍ ക്രാസോവ്സ്‌കിക്കാണ് കോടതി ശിക്ഷ വിധിച്ചത്. വംശഹത്യയ്ക്ക് ആഹ്വാനം, യുക്രൈന്റെ ഭരണഘടനാ വ്യവസ്ഥയെ അട്ടിമറിക്കുന്നതിന് വാദിച്ചു എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒക്ടോബറിലായിരുന്നു ക്രാസോവ്‌സ്‌കിയുടെ വിവാദ പ്രസ്താവന.

റഷ്യക്കാരെ അധിനിവേശക്കാരായി കാണുന്ന യുക്രൈനിയന്‍ കുട്ടികളെ ശക്തമായ ഒഴുക്കുള്ള നദിയിലേക്ക് നേരിട്ട് എറിയേണ്ടതാണ് എന്നായിരുന്നു ക്രാസോവ്‌സ്‌കിയുടെ വിവാദ പരാമര്‍ശം. എന്നാല്‍ പിന്നീട് ഇയാള്‍ സംഭവത്തില്‍ മാപ്പ് പറയുകയുണ്ടായി. ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും ഒഴിവാക്കി. അതേസമയം, ക്രാസോവ്‌സ്‌കി ഇപ്പോള്‍ വിദേശത്ത് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ എവിടെയാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും, നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നിരവധി നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും സുരക്ഷാ ജീവനക്കാര്‍ അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം