വെനിസ്വല

പ്രതിപക്ഷവുമായുള്ള ഒരു ധാരണ പ്രകാരം വെനിസ്വലയിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് 2018 മെയ് ലേക്ക് നീട്ടിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഏപ്രിൽ 22 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു വെനിസ്വല അസംബ്ലി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, വരുന്ന തെരഞ്ഞെടുപ്പിനു തയ്യാറാവാൻ മതിയായ സമയം ലഭിക്കില്ല എന്നതിനെത്തുടർന്ന് പല പ്രതിപക്ഷപാർട്ടികളും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് അവകാശപ്പെട്ടിരുന്നു.
വോട്ടെടുപ്പിൽ കൃത്രിമം കാണിക്കുമെന്ന് പ്രതിപക്ഷത്തിന് അഭിപ്രായമുള്ളതിനാൽ, തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാൻ, പ്രതിപക്ഷ പാർട്ടികളുമായി, അധികാരത്തിലിരിക്കുന്ന പാർട്ടി ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു.
എന്നാൽ, താൻ രണ്ടാം വട്ടവും മത്സരിക്കാൻ തയ്യാറാണെന്ന് വെനിസ്വലയുടെ ഇപ്പോഴത്തെ രാഷ്ട്രപതി നിക്കോളാസ് മദുരോ പറഞ്ഞു.
വെനിസ്വലയിലെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിയാണ് മറ്റു പല സോഷ്യലിസ്റ്റ് പാർട്ടികളുമായും സഖ്യം ചേർന്ന്, ഇപ്പോൾ വെനിസ്വല ഭരിക്കുന്നത്.
പ്രാദേശിക സിറ്റി കൌൺസിലിലേക്കും, സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കുന്ന സമയത്താണ്, പുതുക്കിയ തിയ്യതി അനുസരിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പും നടക്കുന്നത്.