Tue. May 7th, 2024

കോട്ടയം: പഴയിടം ഇരട്ടക്കൊല കേസില്‍ പ്രതി അരുണ്‍ കുമാറിന് വധശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. സംരക്ഷിക്കേണ്ട ആള്‍ തന്നെ ക്രൂരമായ കൊല നടത്തിയെന്നാണ് കോടതിയുടെ നിരീക്ഷിച്ചു. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 2 ആണ് വിധി പുറപ്പെടുവിച്ചത്. 2013 ആഗസ്റ്റ് 28നു രാത്രിയിലാണ് പഴയിടം തീമ്പനാല്‍ വീട്ടില്‍ തങ്കമ്മയെയും ഭര്‍ത്താവ് ഭാസ്‌കരന്‍നായരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റായിരുന്നു ഇരുവരുടെയും മരണം. കൊല്ലപ്പെട്ട തങ്കമ്മയുടെ ബന്ധുവായിരുന്ന അരുണ്‍ ശശിയാണ് കൊലപാതകം നടത്തിയതെന്ന് ഒരു മാസത്തിനു ശേഷമാണ് പൊലീസ് കണ്ടെത്തിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരചടങ്ങുകള്‍ക്കും കേസ് അന്വേഷണത്തിന്റെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണത്തിനുമെല്ലാം മുന്നില്‍ നിന്നത് അരുണ്‍ ശശിയായിരുന്നു. അതിനാല്‍ അരുണിനെ ആദ്യം സംശയിച്ചിരുന്നില്ല. പിന്നീട് മറ്റൊരു മാല മോഷണ കേസില്‍ അറസ്റ്റിലായ അരുണിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യം തെളിഞ്ഞത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായിരുന്നു കൊലപാതകം എന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം