Fri. Apr 26th, 2024

ആഗോള ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്യൂസ് വലിയ പ്രതിസന്ധിയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. നേരത്തെ പ്രവര്‍ത്തനങ്ങളിലെ അഴിമതിയടക്കം പല തെറ്റായ ബാങ്കിംഗ് പ്രവണതകളുടേയും പേരില്‍ ആഗോള സാമ്പത്തിക രംഗത്ത് ചര്‍ച്ചയായതാണ് ക്രെഡിറ്റ് സ്യൂസ്. കഴിഞ്ഞ ദിവസം അവരുടെ ഓഹരികളും ബോണ്ടും അസാധാരണമാം വിധം താഴ്ചയിലേക്ക് പോയി. ഇതോടെ ക്രെഡിറ്റ് സ്യൂസുമായി കരാറുള്ള പല ആഗോള ധനകാര്യ സ്ഥാപനങ്ങളും അതില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. ക്രെഡിറ്റ് സ്യൂസ് പാര്‍ട്ടിയായിട്ടുള്ള ഡിറൈവേറ്റീവ് കരാറുകള്‍ അംഗീകരിക്കില്ലെന്ന് ബിഎന്‍പി പാരിബ അവരുടെ ആഗോള ഇടപാടുകാര്‍ക്ക് മുന്നറിയിപ്പും നല്‍കി. മോശം വാര്‍ത്തകളെ തുടര്‍ന്ന് പല ആഗോള ബാങ്കുകളും ഇതിലേക്കുള്ള വായ്പയോ, നിക്ഷേപമോ കുറച്ചുകൊണ്ട് വരികയായിരുന്നു. ആഗോള ബാങ്കിങ് മേഖലയില്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ക്രെഡിറ്റ് സ്യൂയിസിന്റെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡറായ സൗദി നാഷണല്‍ ബാങ്ക് ചെയര്‍മാന്‍ നടത്തിയ ഒരു പ്രസ്താവനയാണ് പ്രതിസന്ധിയ്ക്ക് പെട്ടന്നുള്ള കാരണം. ഇനി പണം ക്രെഡിറ്റ് സ്യൂയിസിലേക്ക് നിക്ഷേപിക്കില്ലെന്നാണ് ചെയര്‍മാന്‍ അമ്മര്‍ അല്‍ ഖുദൈറി ഒരു ചോദ്യത്തിനുത്തരമായി വ്യക്തമാക്കിയത്. ഇത് ബാങ്കിംഗ് ഓഹരികളില്‍ വലിയ സമ്മര്‍ദമുണ്ടാക്കി. ഇതോടെ രൂപപ്പെട്ട സമര്‍ദം പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ അടിയന്തര ഫണ്ട് എന്ന സ്വിസ് അധികൃതരുടെ ഉറപ്പ് വൈകി എത്തിയെങ്കിലും മാര്‍ക്കറ്റില്‍ അത് വലിയ ചലനമുണ്ടാക്കിയില്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം