Sat. May 18th, 2024

ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന  കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഡൗ കെമിക്കൽസിൽ നിന്ന് 7,844 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. 1984ൽ ഭോപ്പാലിലെ ഇന്നത്തെ ഡൗ കെമിക്കൽസിന്റെ ഉടമസ്ഥതയിലുള്ള യൂണിയൻ കാർബൈഡ് കോർപ്പറേഷനിലാണ് ദാരുണ സംഭവമുണ്ടായത്. 2010 ഡിസംബറിലാണ് നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകിയത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, അഭയ് എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വിധി പറയുക. 1989ലെ വിധി പ്രകാരം 715 കോടി രൂപയാണ് നഷ്ടപരിഹാരമായി കമ്പനി അനുവദിച്ചത്.എന്നാൽ പരിസ്ഥിതിക്ക് ഉൾപ്പടെ വലിയ ആഘാതം സൃഷ്ടിച്ച ദുരന്തത്തിൽ നഷ്ടപരിഹാര തുക പര്യാപ്തമല്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഭോപ്പാൽ ദുരന്തത്തെത്തുടർന്ന് 1984-ൽ വളം നിർമ്മാണ യൂണിറ്റിന്റെ മുഴുവൻ സ്ഥലവും സിബിഐ ഏറ്റെടുക്കുകയും യു സി എലിനു നൽകിയിരുന്ന പാട്ടം റദ്ദാക്കുകയും ചെയ്തിരുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.